Saturday 22 November 2014





ഏകാന്തതയാണ്  ഇന്നെൻെറ കൂട്ടാളി. എങ്കിലും ഉണർന്നത്  വെളിച്ചമുള്ള  പ്രഭാതത്തിലേക്കാണ്


എല്ലാ അർത്ഥത്തിലും ധീരതയെ ഞാൻ  പ്രകീർത്തിക്കുന്നു. ഒരാൾ ധീരനായിരിക്കുക എന്ന വാക്കിന്; അയാൾ മഹാബുദ്ധിമാൻ ആയിരിക്കുക എന്നു കൂടി  ഞാനർത്ഥം കല്പിക്കുന്നു.


സൂര്യനെ  വട്ടമിട്ടു പറക്കാൻകഴിയുന്നവനത്രെ ധീരൻ -----------------

നക്ഷത്രങ്ങൾക്കിടയിൽ കൂടു  വയ്ക്കുന്നവനത്രെ  ധീരൻ -----------------


 ഒരു പിടിമണൽ കൊണ്ട് ആനയെ തളക്കാൻ ബലമുള്ള കയർ പിരിച്ചെടുക്കുന്നവനത്രെ.


കൊടുങ്കാറ്റിനെ പരിഹസിച്ചും, ഭുകമ്പത്തെ വാരിപ്പുണർന്നും, സൂര്യന് കീഴിലുളള സമസ്ത കോട്ടകൊത്തളങ്ങളും ധീരൻ പണിതത്രെ. ശുന്യാകാശം നോക്കി കിടന്ന എന്നോട് നിലാവാണിത് പറഞ്ഞത്. കൃമികളോട് എറ്റു മുട്ടുന്നതിലല്ല! കൃമികളെ കാൽ കീഴിലമർത്തി അതിൽ നിന്ന് ഊർജജമെടുത്ത് വ്യാഘ്രത്തോട് ഏറ്റു മുട്ടുന്നവനത്രെ ധീരൻ; ധീരതയെ പ്രകീർത്തിക്കാത്ത രാജാവ് ഒരു പ്രജയായ് ഇരിക്കുവാൻ പോലും യോഗ്യനല്ല. യാതൊന്നും ദാനമായ് സ്വീകരിക്കാതെ ആവശ്യമെങ്കിൽ പിടിച്ചു വാങ്ങേണ്ടുന്ന ധീരത ഒരുവനില്ലെങ്കിൽ അവൻ മനുഷ്യൻപ്പോലുമല്ല. ഈ തത്വം  എൻെറ മുത്തച്ചൻ സിംഹത്തിൽ നിന്നാണ്  പഠിച്ചതെന്നും നിലാവ് പറഞ്ഞു.

Thursday 20 November 2014



ഇന്നത്തേത് ഒരു ചതഞ്ഞ ദിവസമായിരുന്നു. ജരാനരബാധിച്ച  തത്വചിന്തകരുമായ് തർക്കിച്ചു നേരം പോക്കി. എൻെറകൂട്ടുകാരൻ ഒരു കശാപ്പുകടയിൽ നിന്നും സംഘടിപ്പിച്ച; ഒരെല്ലും നൊട്ടിനുണഞ്ഞ്  വാലും ചുരുട്ടി ഉറങ്ങി.


ആഹാരവും, വസ്ത്രവും, പാർപ്പിടവും ലഭിയ്ക്കുന്ന ജനത രാജാവ് ജയിക്കട്ടെ എന്ന ആഹ് ളാദാരവം മുഴക്കി സുക്ഷുപ് തിയിൽ ഉറങ്ങും എന്നവർ സിദ്ധാന്തിച്ചു.


ഇനിയും  ബോധമുദിക്കാത്ത ആ  കുതിരത്തലയൻമാരോട് എനിക്ക് സഹതാപമേ ഉള്ളൂ.



" പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും.പദാർത്ഥം, ജീവൻ, ബോധം, ആത്മബോധം എന്നിങ്ങനെ തരം തിരിക്കേണ്ടതുണ്ട്.


പദാർത്ഥം വസ്തുക്കളെയും,ജീവൻ സസ്യങ്ങളേയും.ബോധം ജന്തുവിനേയും  ആത്മബോധം മനുഷ്യനേയും പ്രതിനിധീകരിക്കും."


"ഒന്നു കുടി വിശദീകരിക്കാമോ"? കുതിരത്തലയൻമാർ വായ് പിളർത്തി.


"ഒരു കുറുക്കന് വിശന്നാൽ അതൊരു കോഴിയെ തിന്നും അതിൻെറ വിശപ്പടങ്ങും." കാരണം വിശപ്പ്  എന്ന ബോധത്തെ  അത് തൃപ് തിപ്പെടുത്തി.പിന്നീട് അവൻ സുഖമായ്  ഉറങ്ങും!"






"എന്നാൽ മൂഡൻമാരെ കേട്ടുകൊൾക വിശന്ന മനുഷ്യന് കോഴിയെ കിട്ടുന്നതോടെ ആശയക്കുഴപ്പം തുടങ്ങുകയായ് .--------------!!


"വറുത്ത് തിന്നണോ അതോ കൂട്ടാൻ വയ് ക്കണോ"!!


"മസാല ചേർക്കണോ അതോ വെറുതെ വച്ചാൽ മതിയോ"! ബോധത്തിനുമുകളിൽ ആത്മബോധമുള്ള വനത്രെ മനുഷ്യൻ.......


"രുചികൾക്കും മുകളിൽ അഭിരുചികള്ളു വനത്രെ"


"അത് കൊണ്ട് തന്നെ അസംതൃപ്തി അവന് കൂടെപ്പിറപ്പത്രെ"


ഇപ്പോൾ കുതിരത്തലയൻമാർ  ഹി---------   ഹി------- ഹി------ എന്നു ചിരിച്ചു.


"തിരഞ്ഞെടുക്കലുകളുടെ ധർമ്മസങ്കടം എന്ന് ഞാനിതിനെ വിളിക്കും."


ഞാനൊരു കഥപ്പറയാം.


മുല്ല നസ്സറുദ്ദീൻ നടന്നുപ്പോകുകയായിരുന്നു. ഒരു കയ്യിൽ വലിയ ഒരാട്ടിൻകരൾ. മറുകയ്യിൽ കരൾ ഫ്രൈ ചെയ്യാൻ  സുഹ്രത്ത് തന്ന പാചകക്കുറിപ്പും. പെട്ടെന്ന് ഒരു കൂറ്റൻ  പരുന്ത്‌ മുല്ലയുടെ കയ്യിലെ കരൾ റാഞ്ചിയെടുത്ത് പറന്നു കളഞ്ഞു. അപ്പോൾ മുല്ലപ്പോട്ടിചിരിച്ചു.
 ഹ --------- ഹ ------- ഹ ------


"എടാ പരുന്തെ നിന്നെപ്പോലൊരു പമ്പര വിഡ്ഢിയെ ഞാൻ കണ്ടിട്ടില്ല.

 എൻെറ പാചകകുറിപ്പില്ലാതെ ആട്ടിൻ കരൾ കൊണ്ട് നീ എന്തു ചെയ്യും.?!!!                 

Thursday 13 November 2014

                                                   

                                                   

                                                 സമത്വത്തിൻെറ  തച്ചുശാസ്ത്രം




നഗരത്തിന് വടക്കുമാറി ഒരു  കാടുണ്ടായിരുന്നു. അവിടെ ഒരു  ദിവ്യൻ ഉണ്ടെന്നറിഞ്ഞ് ഞാനും കൂട്ടുകാരനും അങ്ങോട്ട് യാത്രയായ്. അയാൾ തലയിൽ കടന്നലുകളെയും താടിയിൽ പുളിയുറുമ്പിനെയും വളർത്തിയിരുന്നു. ആ ജന്തുക്കൾ അയാൾക്ക് ചെയ്യുന്ന ശല്ല്യ ങ്ങളെപ്പറ്റി നഗരത്തിൽ എല്ലാവർക്കും അറിയാമായിരുന്നു. പളുങ്കു കണ്ണുകളും മൂക്കിൽ പാലുണ്ണിയുമുള്ള ഒരു സുന്ദരിയാണ് എന്നോടിത് പറഞ്ഞത്.



ഞാനവിടെ എത്തുമ്പോൾ ആ കാട്ടിലെ മുഴുവൻ മൃഗങ്ങളും അയാൾക്കു മുന്നിൽ നമ്രശിരസ്കരായ് നില്ക്കുന്ന കാഴ്ച കണ്ട് അന്തംവിട്ടുപോയ് . ഒരല്പം ഭയവും തോന്നി. എൻെറ കൂട്ടുകാരൻ ഭയന്ന് ഓരിയിട്ടു.പിന്നെ എന്നെ ഉപേക്ഷിച്ച്  തിരികെ ഓടിപ്പോയി. നക്ഷത്രങ്ങളോളം ഉയരമുള്ള ഇലമൂടിയ അത്തിമരത്തിൽ ഭയന്ന് അരണ്ട വെരുകിനെപ്പോലെ  ഞാൻ വലിഞ്ഞു കയറി.



ആ ദിവ്യൻ തലകുത്തി നിന്നാണ് പ്രഭാഷണം നിർവ്വഹിച്ചത്. അപ്പോഴും പാദരക്ഷകളണിഞ്ഞിരുന്നു.അതെന്തിന് എന്ന് ശിഷ്യർ അത്ഭുതം കൂറി.കാലിൽ കാക്കകൾ കാഷ്ഠിക്കാതിരിക്കാനാണ് എന്നയാൾ വിശദീകരിച്ചു.



ഈലോകംമുഴുവൻ തലകീഴായിരിക്കുന്നു എന്ന് പറഞ്ഞാണ് ആ മഹത് പ്രഭാഷണം തുടങ്ങിയത്.      

                                                                             

ഈ കാട്ടിൽ എല്ലാവരേയും കാട്ട് ജീവികൾ എന്നാണ് വിളിക്കേണ്ടത്. വ്യതിരിക്തമായ നാമങ്ങളോ, സൂചകങ്ങളോ അരുത്. അത് അസമത്വത്തിന് കാരണമാകും എന്നയാൾ പരിതപിച്ചു. ആരും ആരേയും തിന്നരുത്.പകരം ഒരു പൊതു ഭക്ഷണം സ്വീകരിച്ച്, പൊതുക്കുളത്തിൽകുടിച്ച്, പൊതു നദിയിൽകുളിച്ച്, പൊതുസ്ഥലത്ത് വിസർജ്ജനം ചെയ്ത് പൊതു ഇടത്തിൽ ഉറങ്ങി ഉണർന്നാൽ; എല്ലാവരും രൂപാന്തരം പ്രാപിച്ച്; സമന്മാരാകും എന്നയാൾ സിദ്ധാന്തിച്ചു.ആ പാണ്ഡിത്യത്തിനു മുമ്പിൽ ഞാൻ ശിരസ്സ് നമിച്ചു.




ഈ സമയം ചെന്നായ്ക്ക്ൾ തൊട്ടടുത്ത മാനുകളുമായ് ഗോലികളിക്കുകയായിരുന്നു. സിംഹങ്ങളുടെ മടിയിൽ കിടന്ന് മുയലുകൾ കൂർക്കം വലിച്ചുറങ്ങി. ശ്രോതാക്കൾക്ക് കഴിക്കാൻ മരച്ചീനിപുഴുങ്ങിയതും ചുക്കുവെള്ളവും കരുതിയിരുന്നു.നല്ല ചെണ്ടമുറിയൻകപ്പ!



പ്രഭാഷണം മറ്റൊരുതലത്തിലേക്ക് കടന്ന്."യാതൊരു ഹിംസയും നമ്മുടെ ഈ മാത്രകാവനത്തിൽ ഉണ്ടാകരുത്.പക്ഷെ നമ്മുടെ പൊതു ലക്ഷ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ നമുക്ക് സംഘംചേർന്ന് കൊല്ലാം.പക്ഷെ വേദനിപ്പിക്കരുത് ! അതൊരു കൊലപാതകമല്ലെന്ന്  നാം എല്ലാവരേയും ബോദ്ധ്യപ്പെടുത്തണം! വെറുമൊരു ഇല്ലാതാക്കൽ ആണതെന്ന് എല്ലാവരേയും കയ്യടിച്ച് അംഗീകരിപ്പിക്കാണം ! അംഗീകരിപ്പിക്കാൻ ആവശ്യമെങ്കിൽ ചെറിയ ഒരു ബലപ്രയോഗവും ആകാം! പക്ഷെ അതൊരു ബലപ്രയോഗമല്ലെന്നും.അംഗീകരിപ്പിക്കണം! കേവലം സമ്മർദ് ദം മാത്രം. "അംഗീകരിപ്പിക്കലാണ് എൻെറ തത്വശാസ്ത്രത്തിൻെറ കാതൽ.  


                                                                                   
"എല്ലാവർക്കും എല്ലാവരുടേയും എന്നത് ആണ് നമ്മുടെ മുദ്രാവാക്യം."




"ഗുരോ ഒന്നു കൂടി വിശദീകരിക്കാമോ ?"ഒരു കരടിയാണ് ചോദ്യകർത്താവ്. പണ്ഠിതൻ മുരടനക്കി കണ് ഠ ശുദ്ധി വരുത്തി. ഇപ്പോൾ രണ്ടു ടിമുകളായ് ഫുട്ബോൾ കളിച്ചിരുന്ന പുലികളും ആടുകളും. കളി നിർത്തി പ്രഭാഷണം ശ്രദ്ധിച്ചു തുടങ്ങി.



"അതായത് സിംഹത്തിൻെറ ഗുഹയിൽ എലിയോ എലിയുടെ മാളത്തിൽ സിംഹമോ അന്തിയുറങ്ങുന്നതിൽ തെറ്റില്ലെന്ന്.!"



ഇത്തവണ ദിവ്യന് അല്പം ദേഷ്യം വന്നു. "എന്തെങ്കിലും അഭിപ്രായമോ അഭിപ്രായ വ്യത്യാസമോ വന്നാൽ ഭുരിപക്ഷ തീരുമാനം സസന്തോഷം എല്ലാവരും  സ്വീകരിക്കുക."      



കാട്ടിൽ ഹിംസ നിരോധിച്ചത് കൊണ്ട് എല്ലാവരുംമുഴുപ്പട്ടിണിയിൽ ആയിരുന്നു. അത്കൊണ്ട് ആദ്യം പൊതു ഭക്ഷണം തീരുമാനിക്കാമെന്ന് ചർച്ചവന്നു .



സിംഹം,പുലി, കടുവ എന്നിവർ അത്തിപ്പഴവും കഞ്ഞിവെളളവും മതിയെന്ന് പറഞ്ഞു. മാൻ, പശു, മുയൽ എന്നിവർ വാഴപ്പഴവും,സർബ്ബത്തും മതിഎന്ന് പറഞ്ഞു. കീരി, വെരുക്, പന്നി, എലി, എന്നിവർ മരച്ചീനിയും നാരങ്ങസോഡയും മതി എന്നു പറഞ്ഞു.



കൈപൊക്കി ഭൂരിപക്ഷമെടുത്തപപോൾ മൂഷികന്മാരാണ് ജയിച്ചത്. അങ്ങനെ മരചീനിയും നാരങ്ങസോഡയും ഭക്ഷണമായ് അംഗീകരിക്കപ്പെട്ടു.



                                                                                 
വിജയശ്രീലാളിതരായ മൂഷികൻമാരുടെ മുഖത്ത് ഒരു വഷളൻ ചിരി ഒട്ടിനിന്നിരുന്നു. അവർ കൈകളും വാലും  ഒന്നിച്ച് ഉയർത്തിയാണ് ഭുരിപക്ഷം തികച്ചത്.എണ്ണം എടുത്ത വൃദ്ധൻ കുരങ്ങിന് തെറ്റിപ്പോയിരുന്നു.



എനിയ്ക്കു ചുറ്റും  മേഘങ്ങളിൽ ഒളിച്ചിരുന്ന അന്ധകാരം പെയ് തിറങ്ങി. അത് കാഴ്ചകളെ മറച്ചു. നക്ഷത്രങ്ങൾ  വഴികാട്ടിയ ദിശയിലൂടെ ഞാൻ മടങ്ങി.

                                       -------------------------------------------

 

Wednesday 12 November 2014

   

                                                   യാത്ര






     ജീവിതം ഒരു യാത്രമാത്രമാകുന്നു.
     മിനിറ്റുകളും മണിക്കൂറുകളും യാത്രചെയ്യുന്നു.
     ദിവസങ്ങളും, മാസങ്ങളും.......
     വർഷങ്ങളുമെല്ലാം യാത്രചെയ്യുന്നു.

     തുടങ്ങിയേടത്ത്  അവസാനിക്കാത്ത
     യാത്രകളത്രെ ജീവിതം...........

     ഉറക്കവും ഒരു യാത്രയാണ് !
     മരണവും ഒരു യാത്രയാണ് !
     ഈ സത്യമറിയുന്നവർ
     നിർഭയരത്രെ!

     എന്തെന്നാൽ അവരിൽ
     മരണഭയം വിട്ടൊഴിയും!
     മരണ ഭയമില്ലാത്തവനു
     ദൈവമില്ല......സാത്താനുമില്ല!
     സ്വർഗ്ഗവും നരകവുമില്ല!
     ജീവിച്ചു തീർക്കാനുള്ളത് ;
     നിയതമായ വഴികളില്ലാത്ത, നിയമമില്ലാത്ത.
     ഒരു 'മഹായാത്ര ' മാത്രം.

 മോഹങ്ങളെ മരത്തണുവിൽ  വിശ്രമിക്കൂ
 ദേഹമേ നീയിനിയും യാത്ര ചെയ്യൂ.
                                                                                                                                                             
                     

Tuesday 11 November 2014

                                                        

                                                          മത്സ്യ  ബന്ധനം


                                                          



ദാഹം തീർക്കാൻ പറ്റിയ ഒരു തെളിനീർ പൊയ് കതേടി ഞാനുമെൻെറ കൂട്ടുകാരനും ഏറെ അലഞ്ഞു.




അവസാനം ഒരു ശിശിരകാലത്തിൻെറ ഇല പൊഴിഞ്ഞ പ്രഭാതത്തിൽ ഞങ്ങളത് കണ്ടെത്തുക തന്നെ ചെയ്ത.പുരാതനമായ ഒരു പൊയ് ക.


അവിടെ കൂർത്ത മുഖമുള്ള ഒരാൾ ചൂണ്ടലുമിട്ട് ശാന്തനായ്  ഇരിക്കുന്നു.



"ഒറ്റയ്ക്ക് താമസിച്ച് മുഷിഞ്ഞപ്പോൾ ഞാനിങ്ങ് കയറിപ്പോന്നു."



ആ പൊയ് കയിലെ അവസാനത്തെ ഞങ്ങാണിത് ലോകരോട് പറഞ്ഞത്.


അല്പന്മാർ അതിവേഗം സംഘം ചേർന്നു.അഥവാ ചേരണമല്ലൊ!?


അവർ ചൂണ്ടയിടുന്നവനെ ഊളനെന്നും, ഭ്രാന്തനെന്നും കൂക്കി വിളിച്ചു.കല്ലെറിയാനും,തുനിഞ്ഞു ഞാനവരെ എതിർത്തു.വന്നെത്താൻ സാധ്യതയുള്ള മത്‌സ്യങ്ങളെയോർത്ത് പ്രതീക്ഷയുടെ ചൂണ്ടയിൽ കുതന്ത്രത്തിൻെറ ഇരകൊരുത്ത് ശാന്തനായ് കാത്തിരിക്കുന്ന ഇവൻ ഭ്രാന്തനോ ഊളനോ അല്ല. ഇവൻ കാലത്തിനും വഴികാട്ടുന്നവനത്രെ!



മഞ്ഞും മഴയും കനത്തു.പോകാവുന്നിടത്തോളം ഞങ്ങൾപ്പോകട്ട.പുറപ്പെടുമ്പോഴും,വാക്കുകൾ ആ പൊയ്കക്കുമേൽ പാറികിടന്നിരുന്നു.              


                                                             ----------------------

Monday 10 November 2014




                                                 നേരിൻെറ ഒരു ചീന്ത്   





സേനഹം              :  ഞാനല്ല പ്രപഞ്ചമെന്ന  തിരിച്ചറിവ് !


കാലം                    :  കരളിനെ കീറിമുറിക്കുന്ന ഗ്രഹാതുരത്വത്തിൻെറ
                                  വേദനിപ്പിക്കുന്ന മുള്ള്

മോഹഭoഗo          :  ചീവിടുകളുടെ സംഗീതം  വിലാപമെന്നും .ഇടിമിന്നലിന്                                                                          വീടില്ലെന്നുമുള്ള  തിരിച്ചറിവ് ;



സ്വപ്നം                   :   ഭ്രജാലങ്ങൾ മുഴുവൻ വെന്തെരിഞ്ഞും എനിയ്ക്കായൊരുക്കുന്ന                                                                    പച്ചപ്പിൻെറ നിറവ് ;
                                 ഇടിനാദങ്ങൾക്കിടയിൽ ശേഷിപ്പിയക്കുന്ന സംഗിതത്തുള്ളികൾ .    


കാമം                     :    ഉച് ഛ്വാസനിശ്വാസങ്ങൽക്കിടയിലെ ,ഒരുതുള്ളിപ്രണയം!



പ്രണയം               :    സർവ്വാശ്ലേഷിയായ തിരസ്കാരം,
                                   പഴുത്ത പഴം ആഹരിയ്ക്കാതെ
                                   വേദനയോടുള്ള വലിച്ചെറിയാൽ
                                   കുരു മുളച്ചു് മണ്ണ്  നിറയെ ;
                                   പഴച്ചെടികൾ നിറഞ്ഞേക്കാം !

                           
                           
                                   ഇലകൊഴിഞ്ഞ കണികൊന്നയിൽ
                                   നിന്നും തിരിഞ്ഞു നടന്ന വർണ്ണവസന്തം .
                                   പുതുമണ്ണിൻെറ ഗന്ധമുള്ള
                                   കുറുമ്പൻ മഴ.



ദൈവം                  :   ഞെട്ടറ്റ പ്പൂവിൻെറ കാറ്റിൻെറ കരുതലോടെ
                                  മണ്ണിലെത്തിക്കുന്ന കനിവിൻെറകൈകൾ
                                  കല്ലിൽ,മരത്തിൽ,പുഴുവിൽ,കാറ്റിൽ
                                  ഒളിഞ്ഞിരിക്കുന്ന ഞാനും
                                   എന്നിലൊളിച്ച പെരുതായ
                                   ഭുഗോളം,മാമല,പുഴ ......



കവിത                   :    വേദനയുടെ ഗർഭപാത്രത്തിൽ നിന്നും ;
                                   കരഞ്ഞുപിരക്കുന്ന
                                   വിഫല മോഹത്തിൻെറ
                                   കറുത്ത കുഞ്ഞുങ്ങൾ !



ഏകാന്തത           :     ആൾക്കുട്ടങ്ങളിൽ ജീവിക്കുന്ന സത്യം .
                                   ഓജസ്സും,തേജസ്സും വഴിപിരിയുമ്പോൾ
                                   വഴിക്കുട്ടിന്  മണ്‍തരിയും,
                                   രാക്കുട്ടിന് വല കെട്ടുന്ന ചിലന്തിയും മാത്രം .



മരണം                  :    തായ്‌ വേരുതേടൽ ,
                                   അഗ്നിബീജത്തിൽ നിന്നും അഗ്നിയിലേക്ക് ,
                                   ഈറ്റില്ലത്തിൽ നിന്നുമേറ്റു വാങ്ങിയ മണ്ണിലേക്ക് ,
                                   താരാട്ടിയ  കാറ്റിലേക്ക്,
                                   ദാഹമാറ്റിയ പുണ്യപ്രവാഹങ്ങളിലേക്ക് .



ജീവിതസത്യം       :      ഉറക്കം സുഖകരം.
                                    മരണമതിസുന്ദരം
                                    അത്യന്തം ഭാഗ്യവാൻ ;
                                    ജനിക്കാതിരുന്നെങ്കിൽ !





Friday 7 November 2014


                                                                -2-



സമന്മാരുടെ  നാട്ടിൽ നീളമുള്ളവനോ കുറിയവനോ ഇല്ല!നീളം കുറഞ്ഞവനെ വലിച്ചു നീട്ടിയും,നീളംകു‌ടിയവനെ കൂടത്തിനടിച്ച് ചുരുക്കിയും സമന്മാരാക്കാം എന്നയാൾ സിദ്ധാന്തിച്ചു.സൂര്യന് പ്രകാശമില്ലെന്നും അയാൾക്ക് അഭിപ്രായമുണ്ട്.ഞാൻ തർക്കിച്ചു ഉണ്മയെ നന്മയെന്നും തിന്മയെന്നും വേർപെടുത്തുന്ന പ്രപഞ്ചത്തിൻെറ കണ്ണുകളത്രെ സൂര്യൻ അതിന് പ്രകാശമുണ്ടായേ തീരൂ .



"എൻെറ ഇച്ച്ചയും,അധ്വാനവുമത്രെ എൻെറ അർഹത.അത് നിനക്കെങ്ങനെ അവകാശമാകും?"


അവകാശമുണ്ടെന്നവർ ബഹളം വച്ചു.ബഹളത്തിനിടയിൽ എൻെറ കിരീടം തെറിച്ചുപ്പോയി.എൻെറ വാദം കേൾക്കാതെ ആ ദിവ്യമരുന്നു കഴിച്ചവരെല്ലാം, മഞ്ഞയും,കറുപ്പും,വെളുപ്പുമായ മനുഷ്യരെല്ലാം ഒന്നൊന്നായ് ചത്തുമലച്ചു.



 ഞാനും എൻെറ കൂട്ടുകാരൻ നായയും,ഇന്ദ്രജാലക്കാരും മാത്രം ആ മഹാ നഗരത്തിലവശേഷിച്ചു.



അവസാനം ഇന്ദ്രജാലക്കാരുടെ നേതാവ് ഒഴിഞ്ഞ ചൂണ്ടയുമായ് രംഗത്തെത്തി.അയാൾ പറഞ്ഞു.മരുന്ന് ഇപ്പോഴും  ദിവ്യം തന്നെ.എന്തെന്നാൽ ജീവൻ  നഷ്ടപ്പെടുക എന്ന പരിവർത്തനം വഴി ഇവർ സമത്വം കൈവരിച്ചിരിക്കുന്നു.മൂർത്തമായ് നിങ്ങൾ വീക്ഷിച്ച ഈ പരമ സത്യമത്രെ സമത്വം.